എഡിജിപിയുടെ മകള്‍ക്കെതിരായുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല: ബെഹ്‌റ

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയ്‌ക്കെതിരായ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഗവാസ്‌കറെ സ്‌നിഗ്ധ മര്‍ദിച്ച സംഭവം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അവര്‍ കൃത്യമായി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കേസുണ്ടായാല്‍ പെട്ടെന്നു തെളിവ് ലഭിക്കണമെന്നില്ല. കൃത്യമായ തെളിവ് ലഭിച്ചാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിജിപി അറിയിച്ചു.

ജൂണ്‍ 14നാണ് സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. സംഭവം ഉണ്ടായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സ്‌നിഗ്ധയെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടില്ല. സ്‌നിഗ്ധയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.