എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി; പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായും പരാതി

ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. 2017 ലാണ് സംഭവം നടന്നത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒരു പാര്‍ട്ടിക്കിടെ മയക്കുമരുന്നു  നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും പിന്നീട് അതു കാണിച്ച്  മറ്റൊരു വിദ്യാര്‍ഥി ബ്ലാക്ക് മെയില്‍ ചെയ്തതായും വിദ്യാര്‍ഥിനി പരാതിയില്‍ ആരോപിച്ചു. കോളേജ് അധികൃതരോട്  പറഞ്ഞെങ്കിലും പോലീസില്‍ വിവരം അറിയിക്കാന്‍ അവര്‍ തയ്യാറായില്ല എന്നും പരാതിയില്‍ പറയുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ അഗിരിപള്ളി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സീനിയര്‍ വിദ്യാര്‍ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. വംശിക്കും ശിവ റെഡ്ഡിക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ വംശിയും ശിവ റെഡ്ഡിയും ചേര്‍ന്ന് ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ തന്നെ കൊണ്ടുപോയി അവിടെവെച്ച് മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. തുടര്‍ന്ന് ബോധം മറഞ്ഞപ്പോള്‍ ഇരുവരും ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

സംഭവം നടന്നതിനു ശേഷം വിദ്യാര്‍ഥിനി കോളേജ് അധികൃതരെ സമീപിച്ചെങ്കിലും പോലീസില്‍ വിവരം അറിയിക്കാന്‍ അവര്‍ തയ്യാറായില്ല. പകരം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും തന്നോടു മാപ്പു പറയാനുമാണ് കുറ്റക്കാരായ ആണ്‍കുട്ടികളോട് കോളേജ് അധികൃതല്‍ ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. അതേസമയം, പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം പുറത്തുപോകാതിരിക്കാനും വിദ്യാര്‍ഥികളുടെ ഭാവിയെയും കരുതിയാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

പക്ഷേ കോളേജ് അധികൃതരുടെ ഒത്തുതീര്‍പ്പിനു ശേഷവും വംശിയും ശിവ റെഡ്ഡിയും പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സഹപാഠികളുമായി പങ്കുവയ്ക്കുകയും. തുടര്‍ന്ന് രണ്ടുമാസം മുമ്പ് പ്രവീണ്‍ എന്ന വിദ്യാര്‍ഥി ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അല്ലാത്തപക്ഷം തന്റെ കൈവശമുള്ള വീഡിയോ പരസ്യപ്പെടുത്തുമെന്ന് പ്രവീണ്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.