ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കന്യാസ്ത്രീ

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. കര്‍ദിനാളിന് പരാതി കൊടുത്തിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ സഭാനേതൃത്വം നടപടി എടുത്തില്ലെന്നും കന്യാസ്ത്രീ പൊലീസിനോട് പറഞ്ഞു. പീഡനം ഒതുക്കി തീര്‍ക്കാനായിരുന്നു സഭയുടെ നിര്‍ദ്ദേശമെന്നും അവര്‍ വെളിപ്പെടുത്തി.  കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ. സുഭാഷാണ് മൊഴിയെടുത്തത്.

ലൈംഗിക പീഡനക്കേസില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുകയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. ആരോപണത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വൈക്കം ഡിവൈഎസ്പി പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 2014 മേയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരെ കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.

ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിവായിട്ടുണ്ട്.