ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുന്‍പുള്ള അജണ്ട; അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുന്‍പേ തന്നെ എ.എം.എം.എ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാലെ നടന്ന എക്സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നട സിനിമാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്മയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഇടവേള ബാബുവിന് കത്തയച്ചു. കന്നട സിനിമാ സംഘടനയായ കെഎഫ്‌ഐയും എഫ്‌ഐആര്‍ഇയുമാണ് കത്തയച്ചത്.  ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്പ് ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ സന്ദേശം നല്‍കും. സിനിമാനടിമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ‘അമ്മ’യുടെ ചുമതലയാണ്. കേസില്‍ തീര്‍പ്പാകുന്നത് വരെ ദിലീപിനെ മാറ്റിനിറുത്താനുള്ള നടപടിയാണ് അമ്മ സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

താരങ്ങള്‍ സുരക്ഷിതരല്ലെന്ന കാര്യം ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമിക്കപ്പെട്ട നടിയോടുള്ള വെല്ലുവിളിയാണ്. ഇതില്‍ പ്രതിഷേധിച്ച്‌ നടി അടക്കമുള്ള നാല് പേര്‍ രാജിവച്ചത് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ദിലീപിനെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ‘അമ്മ’യുടെ നടപടി നിരാശജകമാണെന്നും കത്തില്‍ പറയുന്നു. പ്രകാശ് രാജ് ഉള്‍പ്പെടെ അമ്പതോളം പേരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായെന്നാണ് കഴിഞ്ഞ ദിവസം അമ്മ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടതെന്നും അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്ന തരത്തിലാണ് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട്.

കുറിപ്പിന്റെ പൂർണരൂപം:

2018 ജൂൺ 26നു ചേർന്ന അമ്മയുടെ പൊതുയോഗത്തിൽ എതിർശബ്ദങ്ങളില്ലാതെ ഉയർന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കൽ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നിൽക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങളോ നിലപാടോ ഈ വിഷയത്തിൽ അമ്മ നേതൃത്വത്തിനില്ല.

ഞങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറി‍ഞ്ഞപ്പോൾ ഞങ്ങൾ ചലച്ചിത്ര പ്രവർത്തകർ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതൽ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു ഞങ്ങൾ. കേവലം 485 അംഗങ്ങൾ മാത്രമുള്ള സംഘടനയാണ് അമ്മ. അതിൽ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്.

സ്വന്തമായി വീടില്ലാത്തവർ, നിത്യച്ചെലവുകൾക്കു വഴിയില്ലാത്തവർ, രോഗചികിത്സയ്ക്കു പണമില്ലാത്തവർ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയിൽ. അതിലേറെയും സ്ത്രീകൾ. അങ്ങനെ ഉള്ള 137 ‘മക്കൾ’ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും ‘കൈനീട്ട’മെത്തിക്കുന്നത്. മറ്റു ധനസഹായങ്ങൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ വേറെയും.

26–ലെ യോഗത്തിൽ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബമായ കുടുംബത്തിനു സ്വന്തമായി ഒരു വീട് നിർമിച്ചു നൽകുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കയ്യടി നേടാൻ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവർത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.

ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുൻപേ തന്നെ അമ്മയ്ക്കെതിരെ മാധ്യമങ്ങൾ അതൊരായുധമായി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുൻപു നമ്മൾ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികൾ എതിർപ്പുമായി രംഗത്തു വന്നു. ആ വിമർശനങ്ങളെ പൂർണമനസ്സോടെ ഉൾക്കൊള്ളുന്നു.

വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാത്ത ചിലർ പിന്നീട് എതിർ ശബ്ദമുയർത്തി സംഘടനയിൽ നിന്നു പുറത്തു പോകുന്നു എന്നു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങൾ എന്തായാലും അതു പരിശോധിക്കാൻ പുതിയ നേതൃത്വം തയാറാണ്. തിരത്തലുകൾ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകൾ യോജിപ്പുകളാക്കി മാറ്റാം.

പുറത്തു നിന്ന് അഴുക്കു വാരിയെറിയുന്നവർ അതു ചെയ്യട്ടെ. ഈ സംഘടനയെ തകർക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തൽക്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങൾ ഒരുമയോടെ നിൽക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്.

Image may contain: text
Image may contain: text