ലോകകപ്പ് ഹീറോസ് റഷ്യ വിട്ടു; ഇനിയുള്ള പ്രതീക്ഷ നെയ്മറില്‍; ഉറ്റുനോക്കി ഫുട്‌ബോള്‍ ലോകം

ലോകകപ്പില്‍ എല്ലാകാലത്തും ഹീറോസ് മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരായിരുന്നു. വര്‍ഷങ്ങളായി ആ താരപ്രഭയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ഏറ്റവുമധികം ആരാധകരുണ്ടായിരുന്നതും ഇവര്‍ക്കുതന്നെ. എന്നാല്‍ ഒറ്റദിവസം കൊണ്ട് പ്രതീക്ഷകള്‍ക്കെല്ലാം മാറിമറിയുകയായിരുന്നു. ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത രാത്രിയായിരുന്നു ശനിയാഴ്ച.

ഫുട്‌ബോള്‍ ദൈവം മെസ്സിയും റൊണാള്‍ഡോയും ലോകകപ്പില്‍ നിന്ന് പുറത്തായത് ഇന്നലെയായിരുന്നു. ആദ്യം മെസ്സിയും അര്‍ജന്റീനയും. ഫ്രാന്‍സിനെതിരെ 43ന് പൊരുതിത്തോറ്റ് നീലപ്പട കളം വിട്ടു. രണ്ടാമൂഴം റോണോയുടേത്. കവാനിയുടെ ഇരട്ടഗോള്‍ പ്രഹരത്തില്‍ അടിതെറ്റിയ പോര്‍ച്ചുഗലും പുറത്തേക്ക്. തലയില്‍ കൈവെച്ചുപോയി ആരാധകര്‍. ഇനി കൂട്ടത്തില്‍ ബാക്കിയുള്ളത് നെയ്മര്‍ മാത്രമാണ്.

കാറ്റടിച്ചാല്‍ വീഴുമെന്നാണ് നെയ്മറിനെ പരിഹസിക്കുന്നവര്‍ പറയുന്നത്. കളിക്കളത്തിലെ അഭിനയത്തിന്റെ പേരിലും താരം ഏറെ പഴികേട്ടു. നെയ്മറിനൊപ്പം ഫിലിപ്പെ കുടീഞ്ഞോയും ഗബ്രിയേല്‍ ജീസസും മുന്നേറിയാല്‍ കാനറിപ്പടയെ പിടിച്ചുകെട്ടാനാകില്ല.

പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയാണ് എതിരാളികള്‍. 1990 മുതലിങ്ങോട്ട് ബ്രസീലില്ലാത്ത ലോകകപ്പ് ക്വാര്‍ട്ടര്‍ ഉണ്ടായിട്ടില്ല എന്നത് ബ്രസീലിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ മെക്‌സിക്കന്‍ വല കാക്കുന്ന ഗ്വില്ലര്‍മോ ഒച്ചോവയെ ടീം ഭയന്നേ മതിയാകൂ.

ഏതായാലും റോണോയും മെസ്സിയുമില്ലാത്ത ലോകകപ്പില്‍ നെയ്മറിലേക്കാണ് എല്ലാ കണ്ണുകളും. ലോകകപ്പിന്റെ താരപ്രഭ മങ്ങാതിരിക്കാന്‍ ഇനി നെയ്മറെങ്കിലും കളത്തില്‍ വേണം.