കുമ്പസാര രഹസ്യം ചോര്‍ത്തിയത് പത്ത് വര്‍ഷം മുന്‍പ്; അഞ്ച് വൈദികരെ കൂടാതെ മറ്റ് നാലുപേരും പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി യുവതി

കോട്ടയം : കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം സ്വദേശിനി നല്‍കിയ സത്യപ്രസ്താവന പുറത്ത്. കുമ്പസാര രഹസ്യം ചോര്‍ത്തിയത് പത്ത് വര്‍ഷം മുന്‍പാണെന്ന് യുവതി  വെളിപ്പെടുത്തി. അഞ്ച് വൈദികരെ കൂടാതെ മറ്റ് നാലുപേരും ലൈംഗികമായി പീഡിപ്പിച്ചെന്നും സഭാനേതൃത്വത്തിന് നല്‍കിയ സത്യപ്രസ്താവനയില്‍ യുവതി പറയുന്നു. എന്നാല്‍ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നു കാട്ടി ഫാദര്‍ ജോണ്‍സണ്‍ മാത്യു ഡിജിപിക്ക് പരാതി നല്‍കി.

2018 മാര്‍ച്ച് ഏഴിനാണ് യുവതി സത്യപ്രസ്താവന ഭര്‍ത്താവിന് എഴുതി നല്‍കുന്നത്. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രസ്താവന തയാറാക്കിയത്. മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്ബസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു, ജിജോ ജെ എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പറയുന്നു.

യുവതിയുടെ ഭര്‍ത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് നല്‍കിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളില്‍നിന്ന് താത്കാലികമായി മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും. മേയ് 15 ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയമിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും യുവതിയുടെ വാദം കേള്‍ക്കാനും മൊഴിയെടുക്കാനും തയ്യാറായിട്ടില്ല. യുവതി എഴുതി നല്‍കിയ സത്യപ്രസ്താവന മാത്രമാണ് കമ്മീഷന് മുമ്പിലുള്ളത്.

യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ വാദം. ഇതിനിടെ തനിക്കെതിരെയുള്ള പരാതി കെട്ടി ചമച്ചതെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വൈദികന്‍ ഡിജിപിക്ക് പരാതി നല്‍കി. ജോണ്‍സണ്‍ വി മാത്യുവാണ് പരാതി നല്‍കിയത്. നുണ പരിശോധനയ്ക്ക് തയാറാണെന്നും വൈദികന്‍ അറിയിച്ചു. ഇയാളുമായി സെക്‌സ് ചാറ്റിംഗില്‍ ഏര്‍പ്പെട്ടെന്നും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യ്‌തെന്നുമാണ് യുവതിയുടെ സത്യവാങ്ങ്മൂലത്തിലുള്ളത്.