മെക്‌സിക്കോയെ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ചൂളമടിച്ച് ബ്രസീല്‍

സമാറ : മെക്സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൊരുതിക്കളിച്ച മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീലിന്റെ ക്വാർട്ടർ പ്രവേശം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്ന‍ത്. നെയ്മർ (51), ഫിർമീഞ്ഞോ (88) എന്നിവരാണ് ഗോൾ നേടിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്ന മത്സരത്തില്‍ 51ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. പരിക്കേറ്റ മാഴ്‌സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ തുടര്‍ന്ന് കോസ്റ്റാറിക്കയെയും സെര്‍ബിയയെയും കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മെക്‌സിക്കോ ആദ്യമത്സരത്തില്‍ ജര്‍മ്മനിയെ അട്ടിമറിച്ചവരാണ്. തുടര്‍ന്ന് ദക്ഷിണകൊറിയയെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.