ഞാന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പം; എനിക്കും ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു: ഷമ്മി തിലകന്‍

കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ഷമ്മി തിലകന്‍. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണം. മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. തനിക്കും ഏറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ട് ഷമ്മി തിലകന്‍ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായി ഇതിനോടകം പലരും രംഗത്ത് വന്നുകഴിഞ്ഞു. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് തിലകന്റെ മകള്‍ സോണിയ പുറത്തുവിട്ടിരുന്നു.  നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് തിലകന്‍ മോഹന്‍ലാലിന് കത്തയച്ചത്. എന്നാല്‍ അന്ന് അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ‘അമ്മ’ തയ്യാറായില്ല.

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ‘അമ്മ’ മൗനം പാലിച്ചു. ജനാധിപത്യ മര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്റെ വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. അമ്മ സംഘടന കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പുരോഗതിയും ഉണ്ടായില്ലെന്നും തിലകന്‍ കത്തില്‍ പറഞ്ഞിരുന്നു. കരാറിലേര്‍പ്പെട്ട ചിത്രം പോലും നിഷേധിക്കുമ്പോള്‍ അമ്മ മൗനം പാലിക്കുന്നുവെന്നായിരുന്നു തിലകന്‍ കത്തില്‍ ഉന്നയിച്ചിരുന്നത്. അമ്മയുടെ മൗനം ന്യായീകരിക്കാന്‍ ആകാത്ത തെറ്റെന്നും തിലകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിലകനെ സീരിയലില്‍ അഭിനയിക്കുന്നത് പോലും അന്ന് വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ സംഘടനയായിരുന്നു വിലക്കിയത്. അന്ന് തന്റെ വീട്ടിലിരുന്ന് തിലകന്‍ കരഞ്ഞുവെന്നും വിനയന്‍ പറഞ്ഞു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന തിലകന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ പറഞ്ഞു.

മലയാളത്തിന്റെ നടനവിസ്മയമായ തിലകന് മാസങ്ങളോളമാണ് അമ്മയില്‍ നിന്നുള്ള സസ്‌പെന്‍ഷനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.2010ല്‍ വന്ന സസ്‌പെന്‍ഷന്‍ 2012 സെപ്തംബറില്‍ തിലകന്‍ മരിക്കുന്നവതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

സസ്പെന്‍ഷന്‍ നിലനില്‍ക്കെ തന്നെയായിരുന്നു 2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മുതല്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം . രഞ്ജിത്തിനും അന്‍വര്‍ റഷീദിനുമെല്ലാം തിലകനെ തങ്ങളുടെ സിനിമയില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ടുകൊണ്ട് അമ്മയില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. താരസംഘടനയായ അമ്മയ്ക്കും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ ‘അച്ചടക്കമില്ലായ്മ’യുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം ഫെഫ്ക ഇടപ്പെട്ടതിനെ തുടര്‍ന്നു തിലകനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തിലകന്‍ അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രംഗത്തുവന്നത്.

മലയാള സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പിരിഞ്ഞ് പുതിയ സംഘടന ആരംഭിച്ചതിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന സംവിധായകന്‍ വിനയന്റെ സിനിമയില്‍ തിലകന്‍ അഭിനയിച്ചതായിരുന്നു ഫെഫ്ക ഭാരവാഹികളെ ചൊടിപ്പിച്ചത്. ഫെഫ്കയുടെ സമ്മതമില്ലാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ് അഡ്വാന്‍സ് നല്‍കിയിട്ടും തിലകനെ ഒഴിവാക്കേണ്ടി വരുന്നതെന്ന് ക്രിസ്ത്യന്‍ ബ്രദേഴ്സ് നിര്‍മ്മാതാവ് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.