പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സക്കറിയക്ക് നല്ല അടികിട്ടും; ഭീഷണിയുമായി ബിജെപി നേതാവ്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലയാളി എന്ന് വിശേഷിപ്പിച്ച സാഹിത്യകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. സക്കറിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും അപമാനിച്ചും മുന്നോട്ട് പോയാല്‍ ബി.ജെ.പിക്കാരുടെ കയ്യില്‍ നിന്ന് സക്കറിയ അടിവാങ്ങും. ഒരു തികഞ്ഞ മതവാദിയായ സക്കറിയ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം ഉന്നയിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. സക്കറിയക്കെതിരെ തൃശൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സക്കറിയ പരാമര്‍ശനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. നന്നായി അടി കൊടുക്കാന്‍ അറിയാവുന്നവരാണ് സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നും സക്കറിയ ഈ രീതിയില്‍ ആണ് തുടരുന്നത് എങ്കില്‍ അടികിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നുമാണ് അദ്ദേഹം തൃശൂരില്‍ പറഞ്ഞത്.

അതേസമയം തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍  തയ്യാറല്ല എന്നും, ബി.ജെ.പിക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തനിക്ക് സുരക്ഷ നല്‍കേണ്ടതെന്നും സക്കറിയ പ്രതികരിച്ചു