ഓഗസ്റ്റ് 15 ന് ശേഷം രാജ്യം തെരഞ്ഞെടുപ്പിന്റെ ലഹരിയിലായിരിക്കും; അമിത് ഷായുടെ പ്രസംഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സൂചന

ദില്ലി: ഓഗസ്റ്റ് 15 ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്ന സൂചനയുമായി ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് അമിത് ഷാ തെരെഞ്ഞെടുപ്പ് സൂചന നല്‍കുന്ന പ്രസ്താവന നടത്തിയത്. ഓഗസ്റ്റ് 15 ന് ശേഷം രാജ്യം തെരെഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കും എന്നാണ് ഷാ വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയത്.

ഒപ്പം തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷായുടെ പ്രസ്താവന ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന ആണ് നല്‍കുന്നത് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ നവംബറില്‍ നടക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ചില തിരിച്ചടികള്‍ ബിജെപി പ്രതീക്ഷിക്കുന്നതുകൊണ്ട് തന്നെ അത് ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാന്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്തി ഈ പ്രതിസന്ധിയെ മറികടക്കാം എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി നേതൃതം.

ഓഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കു്‌ബോള്‍ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് സാധ്യത എന്നും അമിത് ഷായുടെ പ്രസംഗം അതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും ആണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.