കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ക്യംമ്പസില്‍ എത്തിയതെന്ന് എസ്ഡിപിഐ

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. കൃത്യം നടത്തിയ പ്രതികളെ സഹായിച്ചതിന് കഴിഞ്ഞ ദിവസം റിമാന്‍ഡിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും. സെയ്ഫുദ്ദീന്‍, നവാസ്, ജഫ്രി എന്നിവരെയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

ഇതിനിടെ അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് ക്യംമ്പസില്‍ എത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടാണ് കൊലപാതകമെന്നും സമ്മതിച്ചിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളും സംസ്ഥാനം വിട്ടെന്നാണ് സൂചന. പ്രത്യേക സ്‌ക്വാഡുകള്‍ തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മത തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേരളത്തില്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്.