ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായുള്ള ലൈംഗിക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതില്‍ ഇന്നലേയും പോലീസ് മൊഴിയെടുത്തിരുന്നു. അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. വൈദികരെല്ലാം ഒളിവിലാണ്.

ലൈംഗിക പീഡനക്കേസില്‍ വൈദികര്‍ക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ മുഖേന വൈദികര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്ന വൈദികരുടെ ആവശ്യവും കോടതി തള്ളി.