ബലാത്സംഗക്കേസില്‍ രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും; പ്രതികള്‍ക്കായി ബന്ധുവീടുകളിലടക്കം തെരച്ചി

കോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ നിലപാട് കടുപ്പിച്ച് പൊലീസ്. രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് വിവരം. സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പ് ഇവരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തേക്ക് കടക്കാനുള്ള വഴികളച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികള്‍ക്കായി പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ ബന്ധുവീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു.

മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യു ഇന്നലെ അറസ്റ്റിലായിരുന്നു.  വൈദികന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്നും വൈദികനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായിരിക്കുകയാണ്.

കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നാണ് ജോണ്‍സണ്‍ വി മാത്യുവിനെതിരായ പരാതി. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഹൈക്കോടതി  വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ മജിസ്ട്രേറ്റ് കോടതിക്കു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇല്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരുന്നതാണ്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്. വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോണ്‍ കോളുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഏത്രയും വേഗം നിയമനടപടികളുമായി സഹകരിക്കണമെന്നാണ്  സഭയുടെ അനൗദ്യോഗിക നിര്‍ദേശം. സഭ നിയപരമായി ഒരു സഹായവും വൈദികര്‍ക്ക് നല്‍കുന്നുമില്ല.

1999-ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പസാരവിവരത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.