ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസിലെ റെസ്റ്റോറന്റില്‍ വച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ഞായറാഴ്ച പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ജൂലായ് ആറിന് കനാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു ശരത് കൊപ്പുവെന്ന 25 കാരനെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അക്രമിയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിരുന്നു. ഇയാളെ കണ്ടെത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെച്ച് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് തിരിച്ചും വെടിവെയ്ക്കുകയായിരുന്നു.

അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമിയുടെ പേര് വെളിപ്പടുത്താന്‍ അധികൃതര്‍ തയ്യറായില്ല. തെലുങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന ശരത് ഉന്നത പഠനത്തിനായാണ് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയിലെത്തിയത്.