പീഡന വിവരം മറച്ചുവെച്ചു: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ജനസേവാ ശിശുഭവനിലെ പീഡനവിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ജോസ് മാവേലിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി.

പീഡന വിവരം മറച്ചുവെച്ച കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ച അന്തേവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനം നടന്നപ്പോള്‍ അന്തേവാസി പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. അഞ്ച് കുട്ടികളെയാണ് ഈ മുന്‍ അന്തേവാസി പീഡിപ്പിച്ചത്.

ആലുവ ജനസേവ ശിശുഭവനില്‍ നേരിട്ട പീഡനം വിവരിക്കുന്ന കുട്ടികളുടെ മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. അശ്ലീലവീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.

ജനസേവ ശിശുഭവനില്‍ അനധികൃതമായി കുട്ടികളെ താമസിപ്പിച്ചു, മതിയായ രേഖകള്‍ ഇല്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി സാമൂഹ്യനീതിവകുപ്പ് സ്ഥാപനം ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് കോടതി ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ജോസ് മാവേലി അറിയിച്ചു. എന്നാല്‍,ഹര്‍ജി അങ്ങനെ പിന്‍വലിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ പുതുക്കി സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. ഈ കേസില്‍ വാദം തുടരുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ റിപ്പോര്‍ട്ടിനൊപ്പം കുട്ടികളുടെ മൊഴിപ്പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചത്.

ജീവന് തന്നെ അപകടകരമായ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളാണ് ശിശുഭവനില്‍ നേരിടേണ്ടിവന്നതെന്ന് കുട്ടികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. ജീവനക്കാരില്‍ ചിലര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നു. കുട്ടികളെ പല സംഘങ്ങളായി തിരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു സംഘത്തിലെ ഏതെങ്കിലും ഒരംഗം ജീവനക്കാരിലാരെപ്പറ്റിയെങ്കിലും പരാതി പറഞ്ഞാല്‍ ആ സംഘത്തിലെ മുഴുവന്‍ കുട്ടികളും ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരും.

ചില ജീവനക്കാര്‍ രാത്രികാലങ്ങളില്‍ കുട്ടികളെ അവരുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈലില്‍ അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നു. മുറിയിലേക്ക് പോകാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതായും കുട്ടികള്‍ മൊഴി നല്കിയിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്കിയ മൊഴിയിലാണ് കുട്ടികള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.