ഓര്‍ത്തഡോക്‌സ് പീഡനം: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്ക് ജാമ്യമില്ല. ഉടന്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു.

വൈദികര്‍ക്ക് ജാമ്യം നല്‍കിയാല്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും വീട്ടമ്മ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ എബ്രഹാം വര്‍ഗീസ് ഒന്നാംപ്രതിയും, ജെയ്സ് കെ.ജോര്‍ജ് നാലാംപ്രതിയുമാണ്. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി 1999ൽ പീഡനം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. പ്രതികൾ‍ക്ക് മതവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ലൈംഗികശേഷി പരിശോധന ഉൾപ്പെടെ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശാനുസരണമാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.

അതേസമയം, കേസിൽ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി. മാത്യു എന്നിവർക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.