ഷട്ടര്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ട്രയല്‍ റണ്ണിന്റെ സമയം നീട്ടാന്‍ സാധ്യത

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍  ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനരിപ്പ് ഉയരുന്നു.ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുകി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞില്ല. അതേ സമയം കൂടുകയും ചെയ്തു. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം 3.05ന് 2399.24 അടിയായി ജലനിരപ്പ്.

2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. നീരൊഴുക്ക് ശക്തമായതോടെ ഇടമലയാര്‍ ഡാമിലേക്ക് ക്രമാതീതമായി വെളളം ഒഴുകി എത്തുകയാണ്. നിലവില്‍ 169.83 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്.  169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. നിലവില്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. 600ഘനയടി വെളളമാണ് സെക്കന്‍ഡില്‍ പുറത്തേയ്ക്ക് ഒഴുകുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ മധ്യഭാഗത്തുള്ള ഒരു ഷട്ടര്‍ ആണ് ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ തുറന്നിരിക്കുന്നത്.  മൂന്നാമത്തെ ഷട്ടര്‍ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് അന്‍പതു സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. നാലു മണിക്കൂറാണ് ട്രയല്‍ റണ്‍ നിശ്ചയിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ സമയം നീട്ടാന്‍ സാധ്യതയുണ്ട്

ഇടമലയാര്‍ അണക്കെട്ടും രാവിലെ തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.