സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത് 25 ലക്ഷം; കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങളുള്ള അമ്മ നല്‍കിയത് 10 ലക്ഷം; പോയി ചത്തൂടെ നിങ്ങള്‍ക്കെന്ന് സോഷ്യല്‍മീഡിയ

സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങള്‍ ഉള്ള അമ്മ സംഘടന നല്‍കിയത് വെറും പത്ത് ലക്ഷം രൂപയാണെന്ന് ആളുകള്‍ വിമര്‍ശിച്ചു.

ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്‌നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.

അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മിപ്പിച്ചപ്പോള്‍, ”അധ്യാപകരെ പോലെ ആണോ ഭായി സിനിമതാരങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ അവര്‍പെടുന്ന പാടേ. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ” എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ മറുപടി നല്‍കി.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് സഹായം നല്‍കുന്നുവെന്ന് അമ്മയുടെ പേജില്‍ കുറിച്ചിട്ടുണ്ട്. പണം കൈമാറുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന് നേരിട്ട് കൊടുക്കാമായിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. ഒരു നിലപാടുമില്ലാത്ത രണ്ട് പേരെ കൊണ്ട് കൊടുപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പറയുന്നത്.