ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നതിനേത്തുടര്‍ന്ന് എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് ചൊവ്വാഴ്ച വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓഗസ്റ്റ് തിങ്കള്‍ വരെ റെഡ് അലര്‍ട്ടും ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ഓഗസ്റ്റ് ഞായറാഴ്ച വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

മുന്നറിയിപ്പ് ഇങ്ങനെ:

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ Red Alert പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ Orange Alert ഉം പ്രഖ്യാപിച്ചിരിക്കുന്നു.

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13 വരെ Red Alert പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ Orange Alert ഉം പ്രഖ്യാപിച്ചിരിക്കുന്നു.

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 12 വരെ Red Alert പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ Orange Alert ഉം പ്രഖ്യാപിച്ചിരിക്കുന്നു.

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.