കൊല്‍ക്കത്ത: ലോക്‌സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം നേരിയ ഹൃദയാഘാതവുമുണ്ടായി. നാലുദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായത്.
പത്തു തവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 1968 മുതൽ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ–യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.
പാർട്ടിയിലേക്ക് തിരിച്ചുവരാൻ തനിക്കു മോഹമുണ്ടെന്നും താൻ പാർട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റർജി സിപിഐഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.
ഇടതു പാർട്ടികളുടെ അപചയത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാർട്ടികൾ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കൽപ്പിക്കാൻപോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകൾക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റർജി വിമർശിച്ചു. പാർട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താൻ തിരികെ പാർട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.
രാജ്യത്തെ പരമോന്നത നിയമനിർമാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേൽക്കാതിരിക്കാനാണു ഭരണഘടനയ്‌ക്ക് ഒപ്പം നിന്നുകൊണ്ടു നിർണായക തീരുമാനമെടുക്കാൻ താൻ നിർബന്ധിതനായതെന്നാണു സ്പീക്കർ പദവി വിവാദത്തോട് ചാറ്റർജി പ്രതികരിച്ചത്. വിശ്വാസ വോട്ടിൽ സ്‌പീക്കർ പദം രാജിവച്ചു യുപിഎ സർക്കാരിനെതിരെ നിലകൊള്ളാൻ സിപിഐഎം സോമനാഥിനു മേൽ സമ്മർദംചെലുത്തിയിരുന്നു. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന താൻ പാർട്ടി തീട്ടൂരങ്ങൾക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.