പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ നടത്തിയത് 900 എയര്‍ലിഫ്റ്റ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടന്ന 20,000 പേരെക്കൂടി ഇന്ന് ഉച്ചവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍. ഇന്നു ഉച്ചക്കു12 മണിവരെയുള്ള കണക്കാണിത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ലിഫ്റ്റ് നടത്തി. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിച്ചു. 169 എന്‍ഡിആര്‍എഫ് ഗ്രൂപ്പും അഞ്ച് കോളം ബിഎസ്എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. 22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

air-lifting-kerala-floods-4

air-lifting-kerala-floods

കേരള ഫയര്‍ഫോഴ്‌സിന്റെ 59 ബോട്ടുകളും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ 16 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും. 3,200 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു.

air-lifting-kerala-floods-3

air-lifting-kerala-floods-5

ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാംപുകളില്‍ വിതരണം ചെയ്തു. ആവശ്യമായ സഹായങ്ങള്‍ ഓരോ വ്യക്തിക്കും എത്തിക്കുന്നതിന് പരിശ്രമങ്ങള്‍ ദുരിതാശ്വാസ മാനേജ്‌മെന്റിന്റെ ഭാഗമായി നടത്തുവാന്‍ ശ്രമിക്കുകയാണ്. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.