സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കൊച്ചി: സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യമാണ്.

അതേസമയം എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ നിയന്തണവിധേയമാകുന്നുണ്ട്. രാവിലെ ആറ്മണിമുതല്‍ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങന്നൂരിലെ ആറായിരത്തിലേറെ ആളുകളെ കരയ്‌ക്കെത്തിച്ചിരുന്നു. ശനിയാഴ്ച്ച ഒരടിയോളം വെള്ളം കുറഞ്ഞെങ്കിലും പല സ്ഥലത്തും കനത്ത കുത്തൊഴുക്കും മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു.

ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മാളയുടെ സമീപ പ്രദേശങ്ങളായ കുണ്ടൂര്‍, കൂഴൂര്‍, അന്നമനട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം .ഭക്ഷണം, മരുന്ന്, വെളളം ,അവശ്യസാധനങ്ങളൊക്കെ ക്യാമ്പുകളിലെത്തുന്നുണ്ട്.

കോഴിക്കോട് ജില്ലാ ഭരണകൂടം ,മാധ്യമസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ഉള്‍പ്പെടെ എല്ലാവരും അവശ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, അഡ്വ.സുനില്‍കുമാര്‍, പ്രൊ.സി.രവീന്ദ്രനാഥ് (തൃശൂരും എറണാകുളത്തും) ഇടപെടുന്നു. ലോറികളിലും ഹെലികോപ്റ്ററുകളിലുമായി ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിയ്ക്കുന്നു.