‘കേരളത്തിന് വസ്ത്രവും ഭക്ഷണവും വേണ്ട, ആവശ്യമുള്ളത് ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും’; വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി കണ്ണന്താനം

കേരളത്തിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവുമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം വേണ്ടത്ര ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍മാരും ഇല്ലാത്തതാണെന്നും അദേഹം പറഞ്ഞു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും പ്ലംബിങ്ങിലും മരപ്പണിയിലും വൈദഗ്ധ്യമുള്ളവരുടെ സഹായം ഉടനെ കേരളത്തിലേക്ക് പ്രവഹിക്കേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു. സംസ്ഥാനത്തെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇത്തരം വിദഗ്ധത്തൊഴിലാളികളെയാണ് കേരളത്തിനാവശ്യം. അല്ലാതെ ഭക്ഷവും വസ്ത്രവുമല്ലെന്നും കണ്ണന്താനം വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി കണ്ണാന്താനം നടത്തിയ പ്രസ്താവന ആശങ്കകള്‍ക്ക് ഇടാക്കിയിട്ടുണ്ട്.

അതേസമയം, കാര്‍ഷിക കടങ്ങളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായ കനത്ത നഷ്ടം പരിഗണിച്ചു കാര്‍ഷിക കടങ്ങളുടെ തിരിച്ചടവു കാലാവധി അഞ്ചു വര്‍ഷത്തേക്ക് പുനഃക്രമീകരിക്കാനും സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന യോഗം തീരുമാനിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ബാങ്കേഴ്‌സ് സമിതി തീരുമാനമെടുത്തത്. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ഫേസി ആക്ട് പ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കുകയില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

2.8 ലക്ഷം കര്‍ഷകരുടെ 46,000 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണു നശിച്ചത്. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1050 കോടിയുടെ കൃഷി നാഷമാണു ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ളത്.