പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍:  പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി വണ്ണത്താംവീട്ടിൽ സൗമ്യ(30) കണ്ണൂർ വനിതാ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. ജയിലിലെ കശുമാവിൽ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ വനിതാ ജയിലിലെ ഡയറി ഫാമിൽ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്നു. ജയിൽ വളപ്പിൽ പുല്ലരിയാൻ പോയ സമയത്തു സാരിയിൽ കശുമാവിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു ജയിൽ അധികൃതർ പറഞ്ഞു. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു സൗമ്യ. മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകി കൊലപ്പെടുത്തിയത് തനിച്ചാണെന്ന് സൗമ്യ മൊഴി നൽകിയിരുന്നു.

മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കുഞ്ഞിക്കണ്ണൻ (80), ഭാര്യ കമല (65), സൗമ്യയുടെ മകൾ ഐശ്വര്യ (ഒൻപത്) എന്നിവരാണു നാലുമാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ 2018 ജനുവരി 21നാണു മരിച്ചത്. കമല മാർച്ച് ഏഴിനും കുഞ്ഞിക്കണ്ണൻ ഏപ്രിൽ 13നും സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു. മൂന്നുപേരുടെയും ശരീരത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്നു സൗമ്യയെ (28) ഏപ്രിൽ 24നു രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. സൗമ്യയുടെ മറ്റൊരു മകൾ ഒന്നരവയസ്സുകാരി കീർത്തന 2012ൽ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.

മറ്റു ബന്ധങ്ങൾക്കു തടസ്സമാകാതിരിക്കാൻ അച്ഛനമ്മമാരെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഭർത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയപ്പെട്ട സൗമ്യയ്ക്ക് ഒട്ടേറെ പുരുഷൻമാരുമായി അടുപ്പമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ഇവരിൽ രണ്ടുപേർക്കൊപ്പം അസ്വാഭാവിക സാഹചര്യത്തിൽ തന്നെ മുറിക്കുള്ളിൽ കണ്ടതാണു മകളോടുള്ള വിരോധത്തിനു കാരണമെന്നും സൗമ്യ മൊഴി നൽകിയിരുന്നു. മകൾക്കു ചോറിലും വറുത്ത മീനിലും വിഷം കലർത്തി നൽകി. ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തിൽ പിടിക്കപ്പെടാതായതോടെ മാതാപിതാക്കൾക്കും ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു.