700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നു എന്നറിയില്ല; എത്ര ധനസഹായം എന്ന് പറഞ്ഞിരുന്നില്ല; യുഎഇ ധനസഹായത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇ ധനസഹായത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എത്ര രൂപ ധനസഹായം കേരളത്തിന് നല്‍കുമെന്ന് യുഎഇ പറഞ്ഞിരുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നു എന്നറിയില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പണം നല്‍കുമെന്ന കാര്യം അറിയിച്ചിരുന്നുവെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കേരളത്തിന് സാമ്പത്തിക സഹായം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. നല്‍കേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന അറിയിച്ചത്.

കേരളത്തിന് 700 കോടി രൂപയുടെ സഹായം യുഎഇ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. യുഇഎയെ നന്ദിയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശസഹായം സ്വീകരിക്കുന്നതിന് ഇന്ത്യയുടെ നിലവിലെ നയം തടസമാകുമെന്ന വിവാദങ്ങള്‍ക്കിടെയാണ് യുഎഇ സ്ഥാനപതി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ധനസഹായമായി നിശ്ചിത തുക ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് അഹമ്മദ് അല്‍ബന്ന പറയുന്നു. ദുരിതാശ്വാസ സഹായം എത്ര നല്‍കണമെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് സഹായം ഉറപ്പാക്കാന്‍ യുഎഇ ഭരണാധികാരികള്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.

കേരളത്തിനായി പണം, അവശ്യവസ്തുകള്‍, മരുന്നുകള്‍ എന്നിവ സമാഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. അടിയന്തരസഹായം അടക്കം സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന സമിതി ഏകോപിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യാന്തര ഏജന്‍സികളുമായി ചേര്‍ന്നും സഹായം ഉറപ്പാക്കുന്നുണ്ട്. വിദേശസഹായം സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ ഇതുവരെയുള്ള നിലപാട് കൂടി കണക്കിലെടുക്കുന്നുണ്ട്. കേരളത്തിന് സഹായം ഉറപ്പാക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്വമാണെന്നും യുഎഇ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല.

2004 ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു.

വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങള്‍ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അമേരിക്ക, ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്.