പമ്പയില്‍ ഉണ്ടായത് 100 കോടിയുടെ നഷ്ടം; ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കും

പ്രളയത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍യ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സൈന്യത്തിന്റെ സഹായത്തോടെ മൂന്ന് ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടെണ്ണമെങ്കിലും ഉടന്‍ വേണം. 15 ദിവസത്തിനുള്ളില്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. അടുത്ത മാസത്തോടെ ഭക്തരെ കടത്തിവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നവംബര്‍ 15ഓടെ ശബരിമലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലെ മുഴുവന്‍ അനധികൃത നിര്‍മിതികളും പ്രളയത്തില്‍ നശിച്ചിട്ടുണ്ട് ഇനി അവ വീണ്ടും നിര്‍മിക്കാന്‍ അനുവധിക്കില്ല. പമ്പാ നദിയില്‍ അനാവശ്യമായ സ്ഥിരം നിര്‍മാണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും തീരുമാനിച്ചിട്ടുണ്ട്. പമ്പയില്‍ നൂറു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിനാട് മുതല്‍ ചാലക്കയം വരെയുള്ള മേഖലയില്‍ ആറു സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞിട്ടുണ്ട്. ചാലക്കയംപനമ്പ മേഖലയില്‍ രണ്ടിടങ്ങളിലും റോഡ് ഇടിഞ്ഞിട്ടുണ്ട്. പമ്പാ നദിയിലുണ്ടായിരുന്ന എല്ലാ നിര്‍മാണങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലില്‍ ദേവസം ബോര്‍ഡിന്റെ കൈവശമുള്ള 300 ഏക്കര്‍ സ്ഥലത്ത് വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്‍മാരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയും പമ്പയും അടക്കമുള്ള മേഖലയില്‍ പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടങ്ങള്‍ ചര്‍ച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ദേവസ്വം മന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.