ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ തുക ചെലവഴിച്ച കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല. 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇതില്‍ ഏത് തുകയാണ് സത്യമെന്നും ചെന്നിത്തല ചോദിച്ചു. പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക വരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം