എലിപ്പനി ബാധിച്ച് ഒരു മരണം കൂടി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ നിര്‍മ്മല (50) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഇന്ന് എലിപ്പനി ബാധിച്ച്  മരിച്ചവരുടെ എണ്ണം എട്ടായി (കോഴിക്കോട്-3, പാതക്കാട്-2, മലപ്പുറം-2, തിരുവനന്തപുരം-1). 68 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇന്ന് 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനായി കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച മാത്രം ഒന്‍പതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം.

രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികില്‍സയും സാംപിള്‍ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്കായി താലൂക്ക് ആശുപത്രിതലം മുതല്‍ പെനിസിലിന്‍ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.