കാമുകനൊപ്പം ഒളിച്ചോടാന്‍ മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാനായി യുവതി മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി. അഭിരാമി എന്ന യുവതിയാണ് കാമുകന്‍ സുന്ദരത്തോടൊപ്പം പോകാനായി അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തിയത്. അഭിരാമി(25) യുടെ ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച കുറ്റത്തിന് സുന്ദരത്തിനെതിരെയും അഭിരാമിയ്‌ക്കെതിരെയും കേസെടുത്തു. അഭിരാമിക്കും സുന്ദരത്തിനും വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു.

കുന്ദ്രത്തുരില്‍ ഒരു ബിരിയാണി കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു സുന്ദരം. അഭിരാമിയുടെ വീടിനടുത്തായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഒളിച്ചോടാന്‍ തീരുമാനിച്ച ഇരുവരും മക്കളേയും ഭര്‍ത്താവ് വിജയകുമാറിനേ(30)യും വകവരുത്താന്‍ തീരുമാനിച്ചു. മക്കള്‍ക്ക് വിഷം നല്‍കിയ അഭിരാമി ഭര്‍ത്താവിനെ കാത്തിരുന്നു. എന്നാല്‍ ജോലിത്തിരക്ക് കാരണം വിജയ് വെള്ളിയാഴ്ച എത്തിയില്ല. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് വിജയ് കണ്ടത്.

ഉടനെ വിജയ് അഭിരാമിയുടെ ഫോണില്‍ വിളിച്ചെങ്കിലും ഓഫായിരുന്നു. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ കിടക്കയില്‍ കിടന്നുറങ്ങുന്ന കുട്ടികളെയാണ് കണ്ടത്. ഇരുവരുടെയും വായില്‍ നിന്നും നുരയും പതയും പുറത്ത് വന്നിരുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഭിരാമിക്കും സുന്ദരത്തിനും വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. എട്ട് വര്‍ഷം മുമ്പാണ് വിജയ് അഭിരാമിയെ വിവാഹം കഴിച്ചത്.