കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്നെന്ന് റിന്‍ഷ; പ്രസവത്തിന് ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത് ബ്ലേഡുകൊണ്ട്; രഹസ്യ പ്രസവത്തിന് ശേഷം കുഞ്ഞിന്റെ തലയറുത്ത ക്രൂരത; നബില പ്രസവം ഒളിപ്പിച്ചത് വയറ്റില്‍ ബെല്‍റ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും

ബാലുശ്ശേരി: നൊന്തു പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പെറ്റമ്മ പിടിയാലായ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് സ്വന്തം കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നമ്മുടെ കേരളത്തിലാണ് എന്നതാണ് എല്ലാവരേയും ഭീതിയിലാഴ്ത്തുന്നത്.

പ്രസവിച്ച് നിമിഷങ്ങള്‍ക്കകം തന്റെ ചോരക്കുഞ്ഞിനെ അതിക്രൂരമായാണ് റിന്‍ഷ എന്ന 24ക്കാരി കുഞ്ഞിനെ കഴുത്തില്‍ ബ്ലേഡ് കൊണ്ടു മുറിവുണ്ടാക്കി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുക്കാരുടെ ഇടപെടല്‍ സത്യം പുറത്തുകൊണ്ടുവന്നു. രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന റിന്‍ഷ മാനഹാനി ഭയന്നാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇന്നലെ പുലര്‍ച്ചെ നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരുടെ വീട്ടില്‍ നിന്നും റിന്‍ഷയുടെ നിലവിളിയും തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെയായി. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുഞ്ഞിനെ ഉടന്‍ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നാണ് നവജാത ശിശു മരിച്ചത്.

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്നു സംസ്‌ക്കരിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍, പ്രസവ സമയത്ത് അമ്മയുടെ നിലവിളിക്കൊടുവില്‍ കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു. അസാധാരണമായ ഈ ശബ്ദങ്ങള്‍ നാട്ടുകാര്‍ കേട്ടതാണ് അരുംകൊല പുറത്തറിയാനിടയാക്കിയത്. ഫൊറന്‍സിക് വിദഗ്ധന്‍ വീട്ടിലെത്തി തെളിവെടുത്തു. ഡിവൈഎസ്പി പി. ബിജുരാജ് സ്ഥലം സന്ദര്‍ശിച്ചു. റിന്‍ഷയെയും അമ്മ റീനയെയും സഹോദരന്‍ റിന്‍ഷാദിനെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം വൈകിട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.

നാട്ടുകാര്‍ വിവരം അറിഞ്ഞില്ലായിരുന്നെങ്കില്‍ റിന്‍ഷ തന്റെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു പഴയ പോലെ ജീവിച്ചേനെ. യുവതി ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും മറ്റു ചിലര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമാണു യുവതിക്ക്. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. പുലര്‍ച്ചെ രണ്ടിനാണു കൃത്യം നടക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു. തളം കെട്ടിയ രക്തത്തിനു നടുവില്‍ അവശയായി റിന്‍ഷ കിടക്കുകയായിരുന്നു.

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. രാവിലെയാണു നവജാത ശിശുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിന്‍ഷയുടെ അമ്മ തന്നെയായിരുന്നു പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ റിന്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ മജിസ്‌ട്രേട്ട് അവിടെയെത്തി റിമാന്‍ഡ് ചെയ്തു. സിഐ കെ. സുഷീറാണു കേസ് അന്വേഷിക്കുന്നത്.

ഇതിന് പിന്നാലെ നടന്ന അരും കൊല മറ്റെങ്ങുമല്ല മലപ്പുറത്ത്. കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നതും മാനഹാനി ഭയന്ന്. ഭര്‍ത്താവുമായി അകന്ന് കഴിയുകയും സ്വന്തം വീട്ടില്‍ താമസിക്കവെ അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയായതിനാലുമാണ് നബീല കുഞ്ഞിനെ കഴുത്തറുത്തുകൊന്നത്. ബാലുശേരിക്ക് പിന്നാലെ മലപ്പുറത്തും നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നത് നാട്ടുകാരിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അമ്മ നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടി വീടിന് അപമാനമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന. ഏകദേശം 30 വയസ് പ്രായമുള്ള നബീലയ്ക്ക് 6, 8 വയസ് പ്രായമുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ സ്വന്തം വീട്ടിലാണ് താമസം. അവിഹിത ഗര്‍ഭമുണ്ടായതോടെ സഹോദരന്റെ സഹായത്തോടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ബെല്‍റ്റിട്ടും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുമാണ് ഗര്‍ഭം മറച്ച് വെച്ചത്. പ്രസവശേഷം കുഞ്ഞിന്റെ കരച്ചില്‍ സമീപവാസികള്‍ കേട്ടിരുന്നു. കരച്ചിലും ബഹളവും കേട്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മലപ്പുറം പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തം തളം കെട്ടിയ നിലയിലായിരുന്നു. നവജാത ശിശുവിന്റെ കഴുത്ത് പൂര്‍ണമായി അറുത്ത് വേര്‍പെട്ട നിലയിലായിരുന്നു. സഹോദരന്‍ ശിഹാബിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണ്.