ദിലീപിനെതിരെ ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ നടത്തിയവര്‍ ഇപ്പോള്‍ എവിടെപ്പോയി . . . ?

കൊച്ചി: ബലാത്സംഗ കേസില്‍ ഇരക്ക് നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നിരാഹാരം തുടരുകയും പാലക്കാട് ഡി.വൈ.എഫ്.ഐ വനിതാ സഖാവ് നല്‍കിയ പരാതിയില്‍ നടപടി നീണ്ടു പോകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രോഷം പൂണ്ട് സോഷ്യല്‍ മീഡിയ.

രണ്ടു സംഭവങ്ങളിലും സര്‍ക്കാറിനും സി.പി.എമ്മിനും പൊലീസിനും എതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ പ്രധാനമായും ചോദിക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗോടെ പ്രചരണം നടത്തിയവര്‍ എവിടെ എന്നാണ് ?

ഈ രണ്ട് സ്ത്രീകള്‍ക്കും നീതി ലഭിക്കാന്‍ രംഗത്തിറങ്ങാത്തവരെ കളിയാക്കി നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമര്‍ശനത്തിന് എരിവ് പകര്‍ന്ന് ദിലീപിന്റെ ‘രാമലീല’ സംവിധായകന്‍ അരുണ്‍ ഗോപിയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറലായിട്ടുണ്ട്.

‘പീഢിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്തവനെന്ന് ക്രിമിനല്‍ ആരോപിച്ചവനെ അറസ്റ്റ് ചെയ്യുവാന്‍ വീര്യം കാണിച്ച പൊലീസും സര്‍ക്കാറും മൗനവൃതത്തില്‍ . . എത്ര മനോഹരം ! എന്നും എപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം ‘ ഇതായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം.

ദിലീപിനെ ക്രിമിനലായ പള്‍സര്‍ സുനിയുടെ വാക്ക് കേട്ട് അറസ്റ്റ് ചെയ്ത പോലീസിനെയും ഇതിനായി ‘അവള്‍ക്കൊപ്പമെന്ന’ പ്രചരണം നടത്തിയ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരെയും ലക്ഷ്യമിട്ടാണ് പ്രതികരണം.

സ്ത്രീ പീഡന കേസുകളില്‍ രണ്ടു നീതി നടപ്പാക്കുന്ന അധികൃതര്‍ക്കെതിരെ മാത്രമല്ല രണ്ടു നിലപാട് സ്വീകരിക്കുന്ന സ്ത്രീപക്ഷവാദികളെയും പൊളിച്ചടക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.

ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ കാട്ടിയ താല്‍പ്പര്യം എന്തേ ബിഷപ്പിന്റെയും എം.എല്‍.എയുടെയും കാര്യത്തില്‍ ഇല്ലാത്തതെന്നാണ് പ്രധാന ചോദ്യം.

അതേസമയം രണ്ടു സംഭവങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി സി.പി.എം പി.ബി അംഗം എം.എ ബേബി പരസ്യമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

ജസ്റ്റിസ് കെമാല്‍ പാഷയുടെ രംഗപ്രവേശത്തോടെ കന്യാസ്ത്രീകളുടെ സമരത്തിന് കൂടുതല്‍ പിന്തുണയും ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടു കഴിഞ്ഞു.

ഹൈക്കോടതിയില്‍ കന്യാസ്ത്രീകള്‍ നല്‍കുന്ന ഹരജിയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.

അതേ സമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പാര്‍ട്ടി തലത്തിലുള്ള നടപടി ഉണ്ടാകുമെന്ന് സി.പി.എം വ്യക്തമാക്കി. വനിതാ സഖാവ് പൊലീസിനു പരാതി നല്‍കാന്‍ തീരുമാനിച്ചാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.