ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്.
3,800 ഏക്കർ ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചത്. സ്പെഷൽ ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റീസ് രോഹിത്ത് നരിമാൻ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിച്ച സ്പെഷൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. സ്പെഷൽ ഓഫീസറുടെ നടപടി ഭൂസംരക്ഷണനിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹൈക്കോടതി നടപടി റദ്ദാക്കിയത്.
വ്യാജരേഖ ചമച്ചാണ് ഹാരിസൺ ഭൂമി കൈവശംവച്ചിട്ടുള്ളതെന്നും സ്വാതന്ത്രത്തിന് ശേഷം വിദേശകമ്പനികളുടെ ഭൂമി രാജ്യത്തിന്റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റെടുക്കൽ നടപടി ശുപാർശ ചെയ്തത്.