മഠത്തില്‍ ചേര്‍ന്ന കാലത്ത് തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; പീഡനശ്രമം ചെറുക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുമായിരുന്നു: ദയാബായി

കൊച്ചി: മഠത്തില്‍ ചേര്‍ന്ന കാലത്ത് തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായി. എല്ലാവരെയും പോലെ തന്നെ മഠത്തില്‍ പോകുന്നതിനു മുന്‍പ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല എന്നാല്‍ അവിടെ എത്തിപ്പെട്ടപ്പോള്‍ ആണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയില്‍നിന്ന് മോശം അനുഭവമുണ്ടായത്. മഠത്തിലെ തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി.

എന്നാല്‍ പീഡന വിവരം മഠത്തിലെ ആരോടും തന്നെ പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്നായിരുന്നു പേടിയായിരുന്നു മനസ്സു മുഴുവന്‍. അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുകയെന്ന മാര്‍ഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഇതിനായി മെഴുകുതി ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും അങ്ങോട്ടേക്ക് പോകില്ലായിരുന്നു. നിര്‍ബന്ധങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ന് അങ്ങനെയുള്ള പീഡനങ്ങള്‍ നേരിടാന്‍ കന്യാസ്ത്രീകള്‍ സന്നദ്ധമായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സഭയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിയമവും സത്യവും ജയിക്കണമെന്നാണ് അഭിപ്രായം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുണ്ടായ അനുഭവം പോലും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തുപറയാന്‍ സാധിച്ചത്. കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്നൊരു നിര്‍ണായക ചോദ്യമുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ആരോടും അങ്ങനെ പറയാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത എന്നും അവര്‍ പറഞ്ഞു.