പാസ്റ്ററിന്റെ സുവിശേഷം ഒന്നാമധ്യായം; കൊലപാതകം. 

ഒരു മാസം മുമ്പ് ഇടുക്കിയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാമുകനായ പാസ്റ്റര്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് . ഇടുക്കി ഉപ്പുതറ സ്വദേശിയായ ബാബുവിന്റെ ഭാര്യ സാലുവിനെയാണ് കാമുകനായ പാസ്റ്ററും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേര്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പാസ്റ്ററും സാലുവിന്റെ കാമുകനുമായ സലിന്‍ സുഹൃത്തായ തമിഴ്‌നാട് സ്വദേശി ജെയിംസ് എന്നിവരാണ് അടിമാലി പോലീസിന്റെ പിടിയിലായത്. സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊലപാതകം. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഇറച്ചിപാലം കനാലില്‍ ശവശരീരം ഒഴുക്കുകയായിരുന്നു. പോലീസ് പ്രതികളേയും കൂട്ടി ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. വര്‍ഷങ്ങളായി സാലുവും പാസ്റ്ററും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുളള സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കം ഉണ്ടായതോടെ സാലു പാസ്റ്ററില്‍ നിന്ന് അകന്നു. ഇതോടെയാണ് കൊലക്ക് പാസ്റ്റര്‍ തയാറെടുത്തത്. സാലുവിനേയും കൂട്ടി പാസ്റ്റര്‍ സലിന്‍ ഉത്തമപാളത്തിലെത്തി. അവിടെ നിന്നും കുമിളിയിലേക്കുളള യാത്രയ്ക്കിടെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞമാസം മൂന്ന് മുതല്‍ സാലുവിനെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബാബു പോലീസില്‍ പരാതി നല്‍കിയിരുന്നു.