മകളെ ഗര്‍ഭിണിയാക്കുന്ന അച്ഛന്‍; പെങ്ങളെ വഴിപിഴപ്പിക്കുന്ന ആങ്ങള; അനന്തിരവളെ കാമപൂരണത്തിന് ഉപയോഗിക്കുന്ന അമ്മാവന്‍; ശിഷ്യയ്ക്ക് അവിഹിത ഗര്‍ഭം നല്‍കുന്ന ഗുരു; ഇതൊക്കെയാണ് ഇന്നത്തെ മലയാളി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അവിഹിത ഗര്‍ഭധാരണത്തെക്കുറിച്ച് തിരുവനന്തപുരത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ഷീലാമണി 2013 ല്‍ നടത്തിയ പഠനം മലയാളിയുടെ മുഖംമൂടി വലിച്ചെറിയുന്നതാണ്. ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍…
ദൈവത്തിന്‍റെ നാട്ടില്‍ സാത്താന്‍റെ വിളയാട്ടം
-വൈഫൈ ന്യൂസ് ഡെസ്‌ക്-
മാതാപിതാക്കളോടൊപ്പം ഒമ്പതാം ക്ലാസുകാരി അഞ്ജന പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ഷീലാമണിയെ കാണാനെത്തിയത്, കലശലായ വയറുവേദനയുമായാണ്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. തന്റെ മുന്നിലിരിക്കുന്ന 13 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന്. ഏത് മാതാപിതാക്കളും മാനസികമായി തകര്‍ന്നു പോകുന്ന ഈ വിവരം എങ്ങനെ പറയുമെന്ന ആശങ്കയിലായി ഡോക്ടര്‍. ഏതായാലും കുട്ടിയെ സ്‌കാനിംഗിന് അയക്കാന്‍ നിര്‍ദ്ദേശിച്ചു. പിറ്റേദിവസം സ്‌കാനിംഗ് റിപ്പോര്‍ട്ടുമായെത്തിയ മാതാപിതാക്കളെ പുറത്തു നിര്‍ത്തി ഡോക്ടര്‍ അഞ്ജനയോട് സംസാരിച്ചു. ഇളയ സഹോദരനോടൊപ്പമാണ് കിടന്നുറങ്ങുന്നത്. രാത്രി ആരോ തന്നെ എന്തൊക്കെ ചെയ്തുവെന്ന് മാത്രം അറിയാം. കുട്ടിയെ പുറത്തു നിര്‍ത്തി അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ആ അമ്മ പൊട്ടിക്കരഞ്ഞത് തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെനന് ഡോക്ടര്‍ ഓര്‍ക്കുന്നു. മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് ഡോക്ടര്‍ ചോദിച്ചു. ഇളയ മകന് ഒന്നും തിരിച്ചറിയാത്ത പ്രായമാണ്. വീട്ടില്‍ വെച്ചാണ് സംഭവിച്ചതെന്ന് മകള്‍ പറഞ്ഞുവല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എങ്കില്‍ പ്രതി ജന്മം നല്‍കിയ പിതാവ് തന്നെയായിരിക്കുമെന്ന് നിസ്സഹായതയോടെ അമ്മയുടെ മറുപടി. ഒടുവില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അഞ്ചുമാസം മാത്രം പ്രായമായ കുഞ്ഞിനെ പുറത്തെടുത്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. അവിവാഹിതരായ കൗമാരക്കാരികള്‍ ഗര്‍ഭം ധരിക്കുന്നത് കേരളത്തില്‍ പുതിയ നാട്ടുനടപ്പായിരിക്കുകയാണ്. തലസ്ഥാന നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനിയായ സുനിത ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടറെ സമീപിക്കുന്നു. അവിവാഹിതയായ പെണ്‍കുട്ടിക്ക് ഇത് എങ്ങനെ സംഭവിച്ചുവെന്ന ഡോക്ടറുടെ ചോദ്യത്തിന് ഗര്‍ഫില്‍ ജോലി ചെയ്യുന്ന അങ്കിളിന്റെ രൂപമാണിറങ്ങി വന്നത്. അങ്കിള്‍ നാട്ടിലെത്തിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ പാര്‍ക്കിലും സിനിമക്കുമൊക്കെ പോയി. അങ്കിളല്ലേ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായില്ല. സൗഹൃദം അതിരുകടന്നപ്പോള്‍ സുനിത ഗര്‍ഭിണിയായി. ഒരു മാസത്തിനുള്ളില്‍ ഗര്‍ഭം അലസിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു പോകണമെന്ന വിദ്യാര്‍ത്ഥിയുടെ ആവശ്യത്തോട് ഡോക്ടര്‍ സഹകരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് നടക്കില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് അങ്കിളിനോടൊപ്പം സ്വകാര്യ ആശുപത്രിയിലെത്തി ഗര്‍ഭം അലസിപ്പിച്ചു. ഇത് അവിഹിത ഗര്‍ഭത്തിന്റെ മറ്റൊരു മുഖം. പിതാവില്‍ നിന്ന് അഞ്ജനയ്ക്ക് ഗര്‍ഭം ധരിക്കേണ്ടി വന്നപ്പോള്‍, സ്വന്തം ട്യൂഷന്‍ മാസ്റ്ററുടെ കാമത്തിന് വിധേയയാകേണ്ടി വന്ന ദുരവസ്ഥയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മയ്ക്ക്. എസ്.എസ്.എല്‍.സി പാസായി വീട്ടില്‍ നില്‍ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ പഠിക്കട്ടെയെന്നും കരുതി മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ വാങ്ങി. പുറത്തു പോയി കമ്പ്യൂട്ടര്‍ പഠിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ 45 വയസ്സുകാരന്‍ ട്യൂഷന്‍ മാസ്റ്ററെയും ഏര്‍പ്പെടുത്തി. അധ്യാപകന്‍ ദിവസവും പഠിപ്പിക്കാനെത്തുമ്പോള്‍ ഓരോ മിഠായി നല്‍കുമായിരുന്നു. മിഠായി നല്‍കി നല്‍കി ഗുരു ശിഷ്യയെ ഗര്‍ഭിണിയാക്കി. ഇക്കാര്യമറിഞ്ഞ മാതാപിതാക്കള്‍ തകര്‍ന്നു പോയി ഒടുവില്‍ ഗര്‍ഭം അലസിപ്പിച്ച് തല്‍ക്കാലം മുഖം രക്ഷിച്ചു.
അച്ഛന്റെ ആദ്യഭാര്യയിലെ മകനില്‍ നിന്നും ഗര്‍ഭം ധരിക്കേണ്ടി വന്നയാളാണ് മിനി. സ്വന്തം സഹോദരിയായി കരുതേണ്ടതിനു പകരം ലൈംഗികമായി ഉപയോഗിച്ച സഹോദരനെക്കുറിച്ച് പറയുമ്പോള്‍ മിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതായി ഡോ. ഷീലാമണി ഓര്‍ക്കുന്നു. കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് അയാള്‍ക്ക് മിനി കീഴടങ്ങിയത്. കാരണം, അയാളാണ് അച്ഛന്റെ രണ്ടാം വിവാഹത്തിലെ കുടുംബത്തെ നോക്കുന്നത്. പുറത്തു പറഞ്ഞാല്‍ വീടു വെയ്ക്കാന്‍ സഹായം നല്‍കില്ലെന്നും, നിശ്ചയിച്ചുറപ്പിച്ച വിവാഹം കലക്കുമെന്നും ഭീഷണി. ഒടുവില്‍ കുടുംബത്തിന്റെ രരക്ഷയെ കരുതി കീഴ്പ്പെട്ടപ്പോള്‍ ഗര്‍ഭിണിയായി. ആ ഗര്‍ഭം അലസിപ്പിച്ചു.
അഞ്ജന, രേഷ്മ, സുനിത, മിനി ഇവര്‍ക്കുണ്ടായ അനുഭവം ഒറ്റപ്പെട്ടതല്ല. കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കിടയില്‍ ഭ്രൂണഹത്യ വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ അനുഭവങ്ങളാണ് കുറേനാള്‍ മുമ്പ് തിരുവനന്തപുരത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ഷീലാമണിയെ കേരളത്തിലെ അവിവാഹിതരും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടികളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഈ പെണ്‍കുട്ടികള്‍ ഈയൊരു അവസ്ഥയിലേക്ക് നീങ്ങുന്നതെന്ന് കണ്ടു പിടിക്കാന്‍ കേരളത്തില്‍ പഠനങ്ങളൊന്നും മുമ്പു നടന്നിട്ടില്ല. മൂന്നു പ്രധാന മെഡിക്കല്‍ കോളേജുകളില്‍ (തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്) എന്നിവിടങ്ങളിലാണ് ഡോക്ടര്‍ പഠനം നടത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രം 183 അവിവാഹിതരായ പെണ്‍കുട്ടികള്‍ ഗര്‍ഭം അലസിപ്പിച്ചു. ഇതില്‍ 13 മുതല്‍ 24 വയസ്സ് വരെയുള്ളവരാണ് അധികവും. പക്ഷേ ഇത് മഞ്ഞുമലയുടെ മുകള്‍ത്തട്ടു മാത്രം. നല്ലൊരു ശതമാനം പെണ്‍കുട്ടികളും സര്‍ക്കാര്‍ ആശുപത്രികളുടെ നൂലാമാലകള്‍ ഒഴിവാക്കാന്‍ അനധികൃത കേന്ദ്രങ്ങളില്‍ പോയാണ് ഗര്‍ഭം അലസിപ്പിക്കുന്നത്. ഇതിന്റെ കണക്ക് ആരും സൂക്ഷിക്കാറില്ല. കേരളത്തിലെ നൂറുകണക്കിന് സ്വകാര്യ ആശുപത്രികളിലെ അവിവാഹിതരായ പെണ്‍കുട്ടികളുടെ ഭ്രൂണഹത്യയുടെ കണക്ക് സര്‍ക്കാര്‍ ആശുപത്രികളുടേതിന്റെ പത്തിരട്ടിയോളമെന്നാണ് പ്രാഥമിക നിഗമനം.
ഒരു തൊഴിലും ചെയ്യാതിരിക്കുന്നവരിലെ 44 ശതമാനം ശിഥിലമായ കുടുംബത്തില്‍ നിന്നുള്ളവരിലെ 65 ശതമാനം, അച്ചടക്കമില്ലാതെ വളരുന്നവരിലെ 76 ശതമാനം, കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം സ്നേഹവും ബന്ധവുമില്ലാത്തയിടങ്ങളിലെ 74 ശതമാനം, ലൈംഗിക ബന്ധത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അറിവില്ലാത്തവരില്‍ 62 ശതമാനം പേര്‍. ഇങ്ങനെയാണ് അവിവാഹിതരായ ഗര്‍ഭിണികളുടെ വര്‍ഗ്ഗവിഭജനം. അധ്യാപകര്‍, സഹപാഠികള്‍, മേലധികാരികള്‍, സ്വന്തം കുടുംബ ബന്ധുക്കള്‍ തുടങ്ങിയവരുടെ ലൈംഗിക അരാജകത്വമാണ് ഗര്‍ഭധാരണത്തിനും പിന്നീട് ഭ്രൂണഹത്യക്കുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കളുടെ ശക്തമായ സ്വാധീനം പെണ്‍കുട്ടികളില്‍ ആവശ്യമാണെന്ന് ഡോ. ഷീലാമണി പറയുന്നു. പ്രത്യേകിച്ച് അമ്മയുടെ ലാളനം, പെണ്‍കുട്ടികളോട് കൂട്ടുകാരെ പോലെ പെരുമാറി അവര്‍ക്ക് എല്ലാവിധ സഹായവും നല്‍കണം. കൂട്ടുകാരെപ്പോലെ പെരുമാറുന്ന അമ്മമാരുള്ള പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം പൊതുവേ ഉണ്ടാകാറില്ല.
അവിവാഹിതരായ പെണ്‍കുട്ടികളില്‍ 56 ശതമാനം പേരും മൂന്നു മാസം കഴിഞ്ഞാണ് ഗര്‍ഭിണികളാണെന്ന് തിരിച്ചറിയുന്നത്. ഇതില്‍ 8 ശതമാനം പേര്‍ പ്രസവിക്കുന്നു. 12 ആഴ്ച കഴിഞ്ഞ് ഗര്‍ഭിണികളാണെന്ന് തിരിച്ചറിയുന്ന അവിവാഹിതരായ പെണ്‍കുട്ടികള്‍ 36 ശതമാനം പേരും 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ബലാത്സംഗമായാണ് നിയമം കണക്കാക്കുന്നത്. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളടക്കം ലൈംഗിക വിഷയത്തിലെ അവബോധമില്ലായ്മയും അവിവാഹിതരായ പെണ്‍കുട്ടികളുടെ ഗര്‍ഭത്തിന് കാരണമാകും. കുടുംബപശ്ചാത്തലം, മാതാപിതാക്കള്‍ തമ്മിലുള്ള കലഹം, സ്വരചേര്‍ച്ചയില്ലായ്മ, മാതാവിന്റെയോ പിതാവിന്റെയോ അവിഹിത ബന്ധം തുടങ്ങിയ പെണ്‍കുട്ടികളെ വഴിതെറ്റിക്കാം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഇത്തരം കുഴപ്പങ്ങളില്‍ ചെന്നെത്തുന്നത്.
വീട്ടിലെ അമിത നിയന്ത്രണവും പെണ്‍കുട്ടികളെ വഴി തെറ്റിക്കുന്നുണ്ട്. കൂട്ടുകാരോടൊപ്പം സിനിമയ്ക്കോ പുറത്തോ പോകാന്‍ അനുവദിക്കാതെ വിട്ടുവീഴ്ചയില്ലാതെ കര്‍ശനമായ അച്ചടക്കത്തോടെ വളര്‍ത്തുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളോടുള്ള വാശി തീര്‍ക്കാന്‍ പലരുമായി ലൈംഗിക വേഴ്ചയ്ക്ക് വിധേയരായി ഗര്‍ഭിണികളാകുന്ന സംഭവം കേരളീയ സമൂഹത്തിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പാശ്ചാത്യ സംസ്‌കാരവും ദൃശ്യാമാധ്യമങ്ങളുടെ സ്വാധീനവുമാണ് അവിവാഹിതരായ പെണ്‍കുട്ടികളുടെ ഗര്‍ഭധാരണത്തിന് മറ്റൊരു കാരണമായി പറയപ്പെടുന്നത്. 10 രൂപയ്ക്കും സൗജന്യമായുമൊക്കെ നീലച്ചിത്രങ്ങള്‍ യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ട്. നീലചിത്രങ്ങളില്‍ കണ്ട രതിവൈകൃതങ്ങള്‍ അനുകരിക്കാനും അതിനെക്കുറിച്ച് അറിയുവാനുള്ള താല്‍പര്യവും ഇന്നത്തെ കൗമാരത്തെയും യുവത്വത്തെയും മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു. ലൈംഗിക വിഷയങ്ങളെക്കുറിച്ച് മകളറിഞ്ഞാല്‍ വഴിതെറ്റുമെന്ന മിഥ്യാധാരണയിലാണ് പല മാതാപിതാക്കളും. അറിവില്ലായ്മയാണ് ഭൂരിഭാഗം പെണ്‍കുട്ടികളേയും വഴിതെറ്റിക്കുന്നത്. ഒരു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ ലൈംഗികമായി ബന്ധപ്പെടുന്നത്. ഇത്തരമൊരു സാഹചര്യമൊഴിവാക്കാന്‍ ലൈംഗിക വിദ്യാഭ്യാസത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കുകയാണ് ഏകപോംവഴി. ശിഥിലമായ കുടുംബബന്ധം മാനസിക സംഘര്‍ഷം കരുതലിന്റേയും സ്നേഹത്തിന്റെയും അഭാവം തുടങ്ങിയവയും പെണ്‍കുട്ടികളെ വേറിട്ട വഴിയിലേക്ക് പ്രേരിപ്പിക്കുന്നു.
അടുത്തകാലത്ത് ഗര്‍ഭം അലസിപ്പിക്കുന്നതിന്റെ ഒരു വീഡിയോ ചിത്രം പുറത്തിറങ്ങി. ഗര്‍ഭഛിദ്രത്തിനുള്ള ഉപകരണത്തിന്റെ സ്പന്ദനം അറിഞ്ഞ് ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞ് നിസ്സഹായനായി ഭയത്തോടെ ഒന്നു കരയാന്‍ പോലുമാകാതെ തന്നെ സൃഷ്ടിച്ചവര്‍ പോലും രക്ഷക്കെത്താത്ത അവസ്ഥയില്‍ ഗര്‍ഭപാത്ര ഭിത്തിയോട് ഒട്ടിച്ചേര്‍ന്ന് മരണത്തെ വരിക്കുന്ന ദൃശ്യം. എന്നാല്‍ ഈ ദാരുണദൃശ്യം പോലും ഈ വിഭാഗത്തെ സ്പര്‍ശിക്കുന്നില്ല. സ്വന്തം ലൈംഗിക താല്‍പര്യത്തിനായി മകളെ ഉപയോഗിക്കുന്ന പിതാവും സഹോദരിയെ ഉപയോഗിക്കുന്ന സഹോദരനും ഉള്‍പ്പെടുന്നതായി മാറി കേരളത്തിന്റെ ജീവിതസാഹചര്യം. അതുകൊണ്ട് ഒട്ടേറെ സുനിതമാര്‍, മിനിമാര്‍ നമ്മുടെയിടയില്‍ ജീവിക്കുന്നു. തങ്ങളുടേതല്ലാത്ത തെറ്റിന്റെ പാപഭാരവും പേറി.
(ഇതില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)