ശബരിമല വിഷയം; സര്‍ക്കാര്‍ അടിയന്തിര സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി കെ സുധാകരനും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ശബരമല വിഷയം ജെല്ലിക്കെട്ട് സമരം പോലെയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമാധാനം നിലനിര്‍ത്തി വിശ്വാസം സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സുപ്രീം കോടതി നിലപാടിനു ഒപ്പമാണ് നില്‍ക്കുന്നതെന്നും കോടതി എന്തു പറഞ്ഞോ അത് ഒരു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി വിധി വന്നത്. അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ എല്ലാ അഭിപ്രായവും സര്‍ക്കാരിന്റേതല്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല. സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സംരക്ഷണം നല്‍കും. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.