മീ ടൂ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ ദ ഹിന്ദു വിട്ടു

കൊച്ചി:മീ ടൂവിലൂടെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചു. രാജിക്കത്ത് പരിഗണനയിലിരിക്കെയാണ് അവധി. ഹിന്ദു പത്രത്തിലെ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ യാമിനി നായരാണ് ഗൗരീദാസന്‍ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നോട് ഒരാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവര്‍ ബ്ലോഗില്‍ കുറിച്ചത്.

യാമിനി നായരുടെ ‘മീ ടൂ’ പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. റാം ട്വിറ്ററില്‍ പ്രതികരിച്ചു. തന്റെ പേരുവെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരോപണ വിധേയരായ മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുരക്ഷിതനായി പറ്റിക്കൂടാനല്ല, രാജിവെക്കാനാണു തീരുമാനിച്ചതെന്ന് റാം ചൂണ്ടിക്കാട്ടി.