രാഹുല്‍ ഈശ്വറും സംഘവും 14 ദിവസം റിമാന്‍ഡില്‍

റാന്നി: ചൊവ്വാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുന്ന സംഭവമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിനെതിരേ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. സമാന സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.