പ്രേമചന്ദ്രന്റെ ബില്ലിന് നറുക്ക് വീണില്ല

ന്യൂഡല്‍ഹി: ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന് ലോക്‌സഭയില്‍ നറുക്ക് വീണില്ല. ഒന്‍പത് അംഗങ്ങള്‍ മുപ്പത് സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍ നടന്ന നറുക്കെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല. ഇതോടെ ഈ സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ അടുത്ത മാസം ആദ്യം ചര്‍ച്ച നടക്കേണ്ടതാണ്.