എന്‍.ഡി.ടി.വിയോട് പ്രധാനമന്ത്രിക്ക് വ്യക്തിപരമായ ശത്രുതയെന്ന് എം.എ ബേബി

തിരുവനന്തപുരം: എന്‍.ഡി.ടി.വിയോട് പ്രധാനമന്ത്രിക്ക് വ്യക്തിപരമായ ശത്രുതയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

കുറച്ചു നാളായി എന്‍ഡിടിവിയെ വരുതിയില്‍ കൊണ്ടു വരാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ചാനല്‍ ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വസതിയിലെ സി.ബി.ഐ റെയ്ഡെന്നും എം.എ ബേബി പറഞ്ഞു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബേബി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എൻഡിടിവി ചെയർമാൻ പ്രണോയ് റോയിയുടെ വീട്ടിൽ നടക്കുന്ന സിബിഐ റെയ്ഡിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കഴിഞ്ഞ കുറച്ചു നാളായി എൻഡിടിവിയെ വരുതിയിൽ കൊണ്ടു വരാനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ഏഴ് വർഷം മുമ്പുള്ള ഒരു സാമ്പത്തിക പരാതിയുടെ പേരിലാണ് ഈ പരിശോധന. ഈ സർക്കാർ വന്നതു മുതൽ എർഡിടിവിയുടെ മേൽ സമ്മർദമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിക്കുകയും ആർ എസ് എസിൻറെ ഭീഷണികൾക്ക് വഴങ്ങാതിരിക്കുകയും ചെയ്ത സ്ഥാപനമാണ് എൻഡിടിവി. ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതു മുതൽ എൻഡിടിവിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായ ശത്രുത ആണെന്നതും എല്ലാവർക്കുമറിയാം.ഇന്ത്യയിലെ മാധ്യമങ്ങളെയാകെ വരുതിയിൽ കൊണ്ടു വന്ന സർക്കാർ വിയോജിപ്പിൻറെ ഒരു ചെറു ശബ്ദം പോലും വച്ചു പൊറുപ്പിക്കില്ല എന്നതാണ് ഈ സംഭവം നല്കുന്ന അടയാളം.
ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിന് നേരെയുള്ള വലിയ ഒരു വെല്ലുവിളി ആണിത്. ഫാസിസ്റ്റ് ആയ ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള സർക്കാർ നമ്മുടെ ജനാധിപത്യത്തിനു നേരെ എന്തു വെല്ലുവിളിയാണുയർത്തുക എന്നത് വളരെ വ്യക്തമാണ്. എല്ലാ ജനാധിപത്യവാദികളും ഈ പത്രമാരണ നീക്കത്തിനെതിരെ രംഗത്തിറങ്ങണം.