സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ എസ് യു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാളയത്തു നിന്നാണു പ്രകടനമായി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.