സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയില്‍ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടിനിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ പുതുതായി വന്ന വര്‍ധന നേരിയ തോതിലുള്ളതാണെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്ത് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രനിലയങ്ങളില്‍നിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസം നേരിട്ടാല്‍ മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാവുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.