പാലാരിവട്ടം ഫ്‌ളൈ ഓവര്‍; മൂന്നില്‍ ഒരു ഭാഗം പൊളിച്ച് നീക്കിയാല്‍ മതിയെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ച് പണിതാല്‍ മതിയെന്നും,പൂര്‍ണമായും പൊളിച്ച് മാറ്റേണ്ടതില്ലെന്നും വ്യക്തമാക്കി ഇ ശ്രീധരന്‍. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.

ചെറിയ അറ്റകുറ്റ പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. മുഖ്യമന്ത്രി ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് വീണ്ടും വിജിലന്‍സ് പരിശോധന നടത്തി. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും.

തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്. പില്ലറുകളിലെ വിള്ളല്‍, പ്രൊഫൈല്‍ കറക്ഷനിലെ വീഴ്ച, നിര്‍മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. തെളിവെടുപ്പ് പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും. കിറ്റ്കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍, കരാറുകാരന്‍, ഡിസൈനര്‍ തുടങ്ങി 17 പേര്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.