മമത ബാനര്‍ജി ഐക്യ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഐക്യ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യമുണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടാന്‍ ഇടയാകുമെന്നും. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) ഐക്യ കോണ്‍ഗ്രസില്‍ ലയിക്കണമെന്നും അദ്ദേഹം പറഞ്ഞു

‘ബിജെപി രാജ്യത്തെ ഏക പാര്‍ട്ടിയായി മാറിയാല്‍ ജനാധിപത്യം ദുര്‍ബലപ്പെടുമെന്നാണ് തനിക്ക് തോന്നുന്നത്. ഗോവയിലേയും കശ്മീരിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുമ്പോഴാണ് ഈ നിഗമനം. ഈ സ്ഥിതിവിശേഷത്തിന് എങ്ങനെ പരിഹാരം കാണും? ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെടണം. മമത ബാനര്‍ജി അതിനുശേഷം ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. എന്‍.സി.പിയും കോണ്‍ഗ്രസില്‍ ലയിക്കണം’ – അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഗോവയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്തുപേരും അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്മീരിലെ ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. കര്‍ണാടകയിൽ രാജിവെച്ച എംഎല്‍എമാരില്‍ 13പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് സ്വാമിയുടെ അഭിപ്രായ പ്രകടനം.