കര്‍ണാടക സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം; വിശ്വാസ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനിന്ന് നിര്‍ണായക ദിനം. കുമാരസ്വാമി സര്‍ക്കാര്‍ക്കാരിന്റെ നിലനില്‍പ്പ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിന്റെ ഫലത്തിലാണ്. ഇന്ന് രാവില 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.

അതേസമയം രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് 12 എം എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എം എല്‍ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും.

എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ,ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എങ്ങനെയും എംഎല്‍എല്‍എമാരുടെ മനസ് മാറ്റുന്ന ഒരു അല്‍ഭുതം സംഭവിച്ചാല്‍ ഭരണം തുടരാനാവും എന്ന പ്രതീക്ഷയില്‍ തുടരുകയാണ് കുമാരസ്വാമി സര്‍ക്കാരും.