ഭര്‍ത്താവുമായി പ്രണയം; ഗര്‍ഭിണിയായ സഹോദരിയെ 19കാരി കുത്തിക്കൊലപ്പെടുത്തി

ജബല്‍പുര്‍: ഗര്‍ഭിണിയായ സഹോദരിയെ 19കാരി കുത്തിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച കൈത്ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. അഭിലാഷ എന്ന ഏഴ് മാസം ഗര്‍ഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ്, ശുചിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് അഭിലാഷയെ കണ്ടെത്തിയത്.

സംഭവശേഷം ഒരു പെണ്‍കുട്ടി മുഖം മറച്ച് ഈ വീട്ടില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തില്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഷാഹ്പുര-നര്‍സിംഗ്പുര്‍ റോഡില്‍ നിന്നാണ് സാക്ഷിയെ പൊലീസ് പിന്നീട് പിടികൂടിയത്.

അഭിലാഷയുടെയും അന്‍മോല്‍ എന്ന യുവാവിന്റെയും വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. പിന്നീട് അഭിലാഷ ഗര്‍ഭിണിയാവുകയും സഹായത്തിനായി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. ശേഷം സാക്ഷിയും അന്‍മോലും തമ്മില്‍ പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. അന്‍മോലും സാക്ഷിയോട് തിരികെ പോകാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണിപ്പോള്‍.