ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി

ബോറിദ്ര: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി. ഫൈസ് (17) എന്ന മുസ്ലീം യുവാവ് ആണ് ഗുജറാത്തിലെ ബോറിദ്രയില്‍ കൊല ചെയ്യപ്പെട്ടത്. ജഗതീയ തെഹ്സില്‍ സ്വദേശിയാണ് ഫൈസ്.

ബുധനാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അങ്കലേഷ്വറിലേക്ക് പോയ ഫൈസിനെ ആദിവാസി പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് പൈപ്പും വടിയും കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഏറെനേരയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഫൈസിനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്കലേഷ്വറിലേക്ക് ഉടന്‍ വരാന്‍ പറയുകയായിരുന്നു. അങ്കലേഷ്വറിലെത്തിയപ്പോള്‍ അടിയേറ്റ് അവശനായി കിടക്കുന്ന ഫൈസിനെയാണ് കണ്ടത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിലെത്തിക്കുകയായിരുന്നുവെന്നും ഫൈസിസിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്‍ ഖുറേഷി പോലീസിനോട് പറഞ്ഞു.

കരളിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി ജഗതീയ പൊലീസ് പറഞ്ഞു.