എന്തും എഴുതിവെക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് പൊലീസ്; എല്‍ദോ എംഎല്‍എ

കൊച്ചി: ലാത്തിച്ചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലുണ്ടെന്നത് വ്യാജമാണെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്ത പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. ലോകത്ത് എന്തും എഴുതിവെക്കാന്‍ സ്വാതന്ത്ര്യമുള്ളവരും എന്തും വഴിതിരിച്ചുവിടാന്‍ വൈഭവമുള്ളവരുമാണ് പോലീസെന്ന് എല്‍ദോ വിമര്‍ശിച്ചു.

കൈക്ക് പൊട്ടലുണ്ടെന്ന സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കളക്ട്രേറ്റില്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. പോലീസില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവരുമുണ്ടെന്നും എല്‍ദോ കൂട്ടിച്ചേര്‍ത്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എല്‍ദോയുടെ കൈക്ക് പൊട്ടലില്ലെന്നാണ് കണ്ടെത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് ഹിയറിംഗ് നടന്നത്. ഹിയറിംഗ് നടത്തിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ എല്‍ദോ എത്തിയത്.