വീർപ്പുമുട്ടുന്ന വാക്ക്

ചിന്തകൾ തലച്ചോറിൽ
തളം കെട്ടിയപ്പോൾ
പ്രാർത്ഥനാ രൂപികളെല്ലാം
ചങ്ങലകെട്ടുകൾ
വലിച്ചെറിഞ്ഞകന്നു.

വാദങ്ങളെ പ്രതിവാദങ്ങളും
അത്ഭുതങ്ങളെ ശാസ്ത്രങ്ങളും
കീറി മുറിച്ചപ്പോൾ
ഈശ്വരൻ ഏതു നശ്വരതയിലേക്കാണ്
പൊയ്മറഞ്ഞത്!

തെളിവുകളില്ലാത്ത
നിന്റെ സാന്നിധ്യം
മറു ചോദ്യങ്ങളില്ലാത്ത
നിന്റെ ഉപദേശങ്ങൾ
നീതിന്യായങ്ങളില്ലാത്ത
നിന്റെ വിധികൾ!

നിന്നെപ്രീതിപ്പെടുത്താൻ
പാലും പഴവും പഞ്ചാമൃതവും
നേദിക്കുമ്പോൾ
നിന്റെ സ്വാർത്ഥതയിലേയ്ക്കു
വീഴാതിരിക്കാൻ
ചിന്തകൾ നിസ്വാർത്ഥമായ്!

നന്മതിന്മകളുടെ മരത്തിൽ
പ്രലോഭനം ഫണം
വിടർത്തിയപ്പോൾ
പേറ്റുനോവു കൊണ്ടു
പെണ്ണിനെ വിധിച്ചവൻ

നിരാലംബതയുടെ
നീർപ്പോളകളിൽ
വെന്തുരുകുന്നവർക്കു മുമ്പിൽ
ഒരു നിഴലെങ്കിലുമായി
തെളിയാത്തവൻ

നിശീഥിനിയുടെ
നിരത്തുകളിൽ
നികൃഷ്ടമായ്
നിലവിളിക്കുന്നവർക്കു വേണ്ടി
നിശ്വാസമായ്
കൈവിരൽ തുമ്പു പോലും
നീട്ടാത്തവൻ!

വാഗ്ദാനങ്ങളിൽ
വാക്കുപാലിക്കാതിരിക്കുമ്പോൾ
വാഗ്ദത്ത ദേശം
വിട്ടൊഴിയേണ്ടിവന്ന
ദൈവജനങ്ങളുടെ
വിഹ്വലതകളിൽ
വീർപ്പുമുട്ടുന്ന
വാക്കാണു – ദൈവം.

സിസി രതീഷ്