ചാവക്കാട്: ഭാര്യയെ തലാഖ് ചൊല്ലി രണ്ടാം വിവാഹം ചെയ്തയാളും വിവാഹത്തിന് കൂട്ടുനിന്ന മാതാപിതാക്കളും അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
താമരയൂര്‍ കൊങ്ങണംവീട്ടില്‍ അബ്ദുള്‍ അസീസിന്റെ മകള്‍ റസ്വാനയുടെ പരാതിയിലാണ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി.2008-ലാണ് റസ്വാനയും തൊഴിയൂര്‍ തോണിയറയില്‍ മുഹമ്മദ് ഫാസിലും വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഇയാളുടെ മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയും 2014 ഓഗസ്റ്റ് നാലിന് ഭര്‍തൃവീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
താന്‍ അനുഭവിച്ച മാനസിക പീഡനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാലും മതിയാവില്ലെന്ന യുവതിയുടെ വാദം അംഗീകരിച്ച കോടതി ഹര്‍ജിയില്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയായ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.